Wednesday 16 December 2015

പ്രകാശം പരത്തിയ അമ്മ


ചില ആളുകള്‍ അങ്ങനെയാണ്. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുന്നതിനിടയില്‍ സ്വന്തം കാര്യം പോലും മറക്കുന്നവര്‍. അവസാനശ്വാസം വരെ, സ്വന്തം വിഷമതകള്‍ മാറ്റിവെച്ച് കഷ്ടപ്പാട് അനുഭവിക്കുന്ന മറ്റുള്ളവര്‍ക്ക് വേണ്ടി സമയവും ഊര്‍ജവും കണ്ടെത്തുന്നവര്‍. ചുരുക്കമെങ്കിലും ഇങ്ങനെയുള്ള ആളുകള്‍ നമ്മുടെ ഇടയില്‍ ജീവിച്ചതുകൊണ്ടാണ് അവര്‍ ബാക്കിവച്ചുപോയ പ്രകാശത്തില്‍ നമ്മളിന്നും നേര്‍വഴിക്ക് നടക്കുന്നത്. അവര്‍ കടന്നുപോയിക്കഴിയുമ്പോഴാണ് അവര്‍ അവശേഷിപ്പിച്ചുപോയ വിടവ് എത്ര വലുതാണെന്ന് നമ്മള്‍ മനസിലാക്കുന്നത്‌.

ഞാന്‍ ജനിച്ചുവളര്‍ന്ന കുറുമ്പനാടത്ത് ചുറ്റും വേദനയനുഭവിച്ചുകൊണ്ടിരുന്ന നിരാലംബര്‍ക്ക് ആശ്രയമായി, കണ്ടുമുട്ടുന്നവര്‍ക്ക് ഒരു പുഞ്ചിരിയിലൂടെ  പകരുന്ന ചൈതന്യമായി, എല്ലാവര്‍ക്കും അമ്മയായി ഒരു കന്യാസ്ത്രീ ജീവിച്ചിരുന്നു. കുറുമ്പനാടത്തിന്‍റെ, ഞങ്ങളുടെ  സ്വന്തം നെസ്റ്റോറമ്മ എന്ന സിസ്റ്റര്‍ നെസ്റ്റോര്‍. ഏതാനും വര്‍ഷങ്ങള്‍ മാത്രമേ അമ്മയെ എനിക്ക് പരിചയമുള്ളൂ. ചെറുപ്പത്തില്‍ ഏറെ കണ്ടിട്ടുണ്ടാവുമെങ്കിലും നെസ്റ്റോറമ്മയെക്കുറിച്ചുള്ള എന്‍റെ ആദ്യ ഓര്‍മ്മ നാലാം ക്ലാസില്‍ വെച്ച് ആദ്യ കുര്‍ബാനസ്വീകരണം കഴിഞ്ഞ് അതേ വേഷത്തില്‍ അച്ചാച്ചനോടും അമ്മയോടുമൊപ്പം കാണാന്‍ ചെല്ലുമ്പോള്‍ അള്‍ത്താരബാലന്‍ ആകാനുള്ള പരിശീലനത്തിനായി നെസ്റ്റോറമ്മ എന്നെ വിളിക്കുന്നതാണ്.


അച്ചാച്ചന്‍റെ ചെറുപ്പം മുതല്‍ത്തന്നെ നെസ്റ്റോറമ്മയെ അറിയാം. ആദ്യം അധ്യാപികയായും പിന്നെ ജോലിയില്‍ പ്രവേശിച്ചതിന് ശേഷം സഹപ്രവര്‍ത്തകയായും. നെസ്റ്റോറമ്മയുടെ മുന്നിലും എന്തിന് വീട്ടില്‍ വെച്ച് സംസാരിക്കുമ്പോള്‍ പോലും അച്ചാച്ചന്‍ പ്രകടിപ്പിക്കുന്ന ബഹുമാനവും ആദരവും കൊണ്ടാവാം അല്‍പ്പമൊക്കെ പേടിച്ചുതന്നെയാണ് നെസ്റ്റോറമ്മയുടെ അടുത്ത് ആദ്യമൊക്കെ ചെല്ലുക. 

പിന്നെ ആ പേടി ആദരവും ഇഷ്ടവുമായി മാറി. അള്‍ത്താരബാലന്‍ ആകുവാനുള്ള പരിശീലനത്തിനിടയില്‍ വായിക്കുന്ന ഭാഗങ്ങളില്‍ തെറ്റ് വരുത്തിയാല്‍ ചെവിക്ക് പതിയെ ഒരു കിഴുക്ക്‌ കിട്ടും. എന്നാല്‍, വീണ്ടും തെറ്റിക്കാന്‍ ഇടവരാതെ നോക്കുമെങ്കിലും ആ കിഴുക്ക്‌ കിട്ടുന്നത് ഇത്തിരി സന്തോഷമുള്ള കാര്യമായിരുന്നു. കാരണം കിഴുക്ക്‌ കിട്ടിയാല്‍ പോകാന്‍ നേരം ഒരു മിട്ടായിയും കിട്ടും എന്നത് തന്നെ. കണിശക്കാരിയായിരുന്നു നെസ്റ്റോറമ്മ. തെറ്റ് ചെയ്യുന്നത് ആരായാലും അവരെ ശാസിക്കാന്‍ മടി കാണിക്കാത്ത പ്രകൃതം. പക്ഷേ, നെസ്റ്റോറമ്മ വഴക്ക് പറഞ്ഞെന്ന പേരില്‍ ആരും അമ്മയുമായി അകല്‍ച്ച ഉണ്ടാക്കിയിട്ടില്ല. ശരിയായ കാര്യത്തിനുവേണ്ടിയേ അമ്മ  ശബ്ദമുയര്‍ത്തൂ എന്ന് എല്ലാവര്‍ക്കും അറിയാം. തെറ്റ് കാണിച്ചു വഴക്ക് പറഞ്ഞവനെപ്പോലും തൊട്ടടുത്ത നിമിഷം സ്നേഹം കൊണ്ട് കയ്യിലെടുക്കുവാനും അമ്മയ്ക്ക് കഴിഞ്ഞിരുന്നു.  അതായിരുന്നു നെസ്റ്റോറമ്മയില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ നന്മ. എല്ലാവരുടെയും മനസിലെ നന്മ കാണുവാനുള്ള ആ വലിയ കഴിവ് അമ്മയ്ക്കുണ്ടായിരുന്നു.

ഞാന്‍ ഹൈസ്കൂളില്‍ പഠിക്കുന്ന സമയത്താണ് നെസ്റ്റോറമ്മ മരിക്കുന്നത്. അന്ന് അന്ത്യശുശ്രൂഷയ്ക്കായി കുറുമ്പനാടത്തും സമീപപ്രദേശങ്ങളിലുമുള്ള ആളുകളെക്കൊണ്ട് പള്ളിയും പരിസരവും നിറഞ്ഞുകവിഞ്ഞത് ഇന്നും ഓര്‍മയുണ്ട്. നെസ്റ്റോറമ്മയെ ഞാന്‍ നേരിട്ട് അറിഞ്ഞതിലും അധികം മറ്റുള്ളവരുടെ വാക്കുകളിലൂടെയാണ് മനസിലാക്കിയിട്ടുള്ളത്. ഒരു കന്യാസ്ത്രീക്ക് അവള്‍ ആയിരിക്കുന്ന സ്ഥലത്ത് എങ്ങനെ ഒരു പ്രകാശദീപം ആകുവാന്‍ സാധിക്കും എന്നതിന്‍റെ ഉത്തമഉദാഹരണമായിരുന്നു നെസ്റ്റോറമ്മ. നേരിട്ട് ഒരുപാട് സമയം അടുത്ത് ആയിരുന്നിട്ടുണ്ടെങ്കിലും ഒരു പരിധിക്കപ്പുറം അമ്മയുടെ വ്യക്തിത്വത്തെ മനസിലാക്കുവാനുള്ള കഴിവ് അന്ന് ഇല്ലായിരുന്നല്ലോ.  സംസ്കാരശുശ്രൂഷയില്‍ പങ്കെടുത്ത പ്രായമായ ആളുകള്‍ പോലും കരയുന്നത് കണ്ടപ്പോള്‍ അന്ന് അത് മനസിലാക്കാനുള്ള കഴിവുണ്ടായിരുന്നില്ല. 

അടക്ക് കഴിഞ്ഞ് പള്ളിമൈതാനത്ത് അനുസ്മരണ സമ്മേളനം നടന്നപ്പോള്‍ അള്‍ത്താരബാലസഖ്യത്തിന്‍റെ പ്രതിനിധിയായി സംസാരിക്കുക എന്ന ചുമതല എനിക്കുമുണ്ടായിരുന്നു. എഴുതിതയാറാക്കിയ പ്രസംഗം കാണാതെ പഠിച്ച് പറയാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ വേദിയില്‍ അച്ചാച്ചന്‍ സംസാരിക്കുകയായിരുന്നു. അത്രയും ആളുകളുടെ മുന്നില്‍ കരച്ചിലടക്കിയും ഇടയ്ക്കൊക്കെ കരഞ്ഞും അച്ചാച്ചന്‍ സംസാരിക്കുന്നത് കേട്ടിട്ട് ഞാനും സങ്കടപ്പെട്ടിട്ടുണ്ട്‌. ഏറെ നാളത്തെ ആഗ്രഹത്തിന്‍റെ പൂര്‍ത്തീകരണം എന്നോണം കഴിഞ്ഞ വര്‍ഷം വീട്ടില്‍ കാരണവന്മാരുടെ ഫോട്ടോ വച്ചിരിക്കുന്നതിനോപ്പം നെസ്റ്റോറമ്മയുടെ ഫോട്ടോ കൂടി അച്ചാച്ചന്‍ വച്ചപ്പോള്‍ അച്ചാച്ചനോട് എന്തെന്നില്ലാത്ത ഒരു ഇഷ്ടം തോന്നി. ഇന്നിപ്പോ ആരെങ്കിലും വീട്ടില്‍ വന്ന് ആ ഫോട്ടോ കണ്ട് "ഈ സിസ്റ്റര്‍ നിങ്ങളുടെ ആരാ?" എന്ന് ചോദിക്കുമ്പോള്‍ അഭിമാനത്തോടെ തന്നെ ഞാന്‍ പറയും "എന്‍റെ അച്ചാച്ചനെ പഠിപ്പിച്ച ടീച്ചറാണ്. നെസ്റ്റോറമ്മ." എന്ന്. 

നെസ്റ്റോറമ്മയെപ്പറ്റി പറഞ്ഞു തന്നിട്ടുള്ള പല അനുഭവങ്ങളില്‍ എന്നെ ഏറെ സ്പര്‍ശിച്ച ഒന്നുണ്ട്. അധ്യാപകന്‍ ആയി ജോലി തുടങ്ങിയ സമയത്ത് നെസ്റ്റോറമ്മ അച്ചാച്ചനോട് പറഞ്ഞതിങ്ങനെ: "കുട്ടികളെ ഒരുകാരണവശാലും തല്ലരുത്. അവരെ ശിക്ഷിക്കാന്‍ നമ്മുക്ക് ഒരു അധികാരമോ അര്‍ഹതയോ ഇല്ല. കാരണം, അവര്‍ എങ്ങനെയുള്ള സാഹചര്യങ്ങളില്‍ നിന്നാണ് സ്കൂളില്‍ എത്തുന്നത് എന്ന് നമ്മുക്ക് അറിയില്ലല്ലോ!" (ആശയം ഇതാണ്. ഓര്‍മയില്‍ നിന്ന് എഴുതിയതായത് കൊണ്ട് മാറ്റം വന്നിട്ടുണ്ടാവാം.) എല്ലാവരെയും മനസിലാക്കുവാന്‍ ശ്രമിക്കുന്ന ആ വലിയ മനസ് കൊണ്ടാണ് കുറുമ്പനാടത്തുകാരുടെ ഉള്ളില്‍ ഒരു മാലാഖയെപ്പോലെ നെസ്റ്റോറമ്മ  ഇന്നും ജീവിക്കുന്നത്. 

Friday 4 December 2015

ഗാംഗുലിക്ക് വേണ്ടിയൊരു ത്യാഗം


സ്കൂളില്‍ പഠിക്കുന്ന സമയത്താവും ഏറ്റവും ആവേശത്തോടെ ക്രിക്കറ്റ് മത്സരങ്ങള്‍ കണ്ടിട്ടുണ്ടാവുക. അന്നൊക്കെ ഇന്ത്യയുടെ കളി ലൈവ് കാണുകയെന്നത് ഒരു തരം ഭ്രാന്ത് തന്നെയായിരുന്നു. അന്നും ഇന്നും സച്ചിന്‍ തന്നെയാണ് നമ്മുടെ കാണപ്പെട്ട ദൈവം. പക്ഷേ അത് എനിക്കോ എന്‍റെ പ്രായക്കാര്‍ക്കോ മാത്രം തോന്നിയിരുന്ന ഒരു വികാരമല്ലെന്ന് പിന്നീട് മനസിലായി.

ഫേസ്ബുക്കില്‍ സ്പോര്‍ട്സ് ഗ്രൂപ്പുകള്‍ ഒക്കെ ഉണ്ടായതിന് ശേഷം ഒരു ഫാഷന് വേണ്ടി സച്ചിനെ കുറ്റം പറയുന്നവരെ കണ്ടിട്ടുണ്ടെങ്കിലും അതിനൊക്കെ മുന്നേ സച്ചിന്‍ ഔട്ട്‌ ആകണം എന്ന് പ്രാര്‍ത്ഥിക്കുന്ന ഒരു രാജ്യദ്രോഹി എന്‍റെ വീട്ടില്‍ ഉണ്ടായിരുന്നു. എന്‍റെ ഏറ്റവും ഇളയ അനിയന്‍ തന്നെയാണ് കക്ഷി. അവന്‍ സേവാഗിന്‍റെ ആളാണ്‌. സേവാഗ് പുറത്തായാല്‍ പിന്നെ അവനൊരു വിഷമമാണ്. 

അച്ചാച്ചനും അമ്മയും ഒക്കെ അപൂര്‍വമായി മാത്രമേ ഞങ്ങളുടെ ഒപ്പം ഇരുന്ന് കളികണ്ടിട്ടുള്ളുവെങ്കിലും ഇന്ത്യയുടെ കളി നടക്കുമ്പോള്‍ സച്ചിന്‍ നില്‍പ്പുണ്ടോ എന്നൊരു അന്വേഷണം ഇടയ്ക്കിടെ നടത്താറുണ്ട്‌. അത് സച്ചിന് മാത്രം കിട്ടുന്ന ഒരു സ്വീകാര്യത ആയിരുന്നു. പറഞ്ഞു വന്നത് അനിയന്‍റെ കാര്യമാണ്. "സേവാഗ് പോയാലെന്താ, സച്ചിന്‍ നില്‍പ്പുണ്ടല്ലോ" എന്ന ഞങ്ങളുടെ സ്ഥിരം ഡയലോഗ് കേള്‍ക്കുമ്പോള്‍ മുതല്‍ അവന്‍ സച്ചിന്‍ ഔട്ട്‌ ആവാന്‍ പ്രാര്‍ഥിക്കും. വേറെ ആരെങ്കിലും അടിച്ച് ഇന്ത്യയെ ജയിപ്പിച്ചോട്ടെ, അങ്ങനിപ്പോ സച്ചിന്‍ ജയിപ്പിക്കേണ്ട എന്നൊരു ലൈന്‍. അതിന് അമ്മ അവനെ വഴക്ക് പറഞ്ഞിട്ടുപോലുമുണ്ട്! വീണ്ടും സച്ചിന്‍ പ്രഭാവം!

സച്ചിനെ ഇഷ്ടമാണെങ്കിലും കളി കണ്ട് അതിനൊപ്പമോ അതിലേറെയോ ഇഷ്ടം തോന്നിയിട്ടുള്ള ആളാണ്‌ സൗരവ് ഗാംഗുലി. ഷാര്‍ജയില്‍ സച്ചിനും ഗാംഗുലിയും ചേര്‍ന്ന് ഉണ്ടാക്കിയ കൂട്ടുകെട്ട് അന്നൊരു റിക്കാര്‍ഡ് ആയിരുന്നു. ആ പ്രത്യേകതയുള്ള ഗാര്‍ഡിങ്ങും മൈതാനം കടന്ന് മേല്‍ക്കൂരയില്‍ പതിക്കുന്ന സിക്സറുകളും ഒക്കെ എന്നെ കടുത്ത സൗരവ് ആരാധകനാക്കി. അങ്ങനെയാണ് ഞാന്‍ ആ കടുംകൈ ചെയ്തത്!

വീടിന് പുറത്തേയ്ക്ക് എന്‍റെ ക്രിക്കറ്റ് പരീക്ഷണങ്ങള്‍ പോയിട്ടില്ല. അടുത്തുള്ള കുറച്ച് ചേട്ടന്മാരും കൂട്ടുകാരും ഒക്കെയായി പരമാവധി ആറോ ഏഴോ പേരാവും ഞങ്ങളുടെ മൊത്തം അംഗസംഖ്യ. എന്തായാലും മടല്‍ ബാറ്റും ഒട്ടുപാല്‍ ബോളും ചിലപ്പോഴൊക്കെ സ്റ്റമ്പറും ഒക്കെയായി ക്രിക്കറ്റ് കളി അങ്ങനെ മുന്നോട്ടുപോകുമ്പോഴാണ് വലംകൈയ്യനായ ഞാന്‍ സൗരവ് ഗാംഗുലിയുടെ കളി കണ്ട് ഇടം കൈ ബാറ്റിംഗ് തുടങ്ങുന്നത്. ആദ്യമൊക്കെ പരാജയപ്പെട്ടെങ്കിലും പിന്നെ അതൊരു സ്ഥിരം ശീലമായി.

ഇടം കൈ ബാറ്റിംഗ് ഒപ്പം കൂടി വളര്‍ന്നുതുടങ്ങിയപ്പോള്‍ മനസ്സില്‍ ഗാംഗുലിയും വളര്‍ന്നു. അങ്ങനെ ദാദയ്ക്ക് വേണ്ടി ഞാന്‍ ഇടം കൈയ്യന്‍ ബാറ്റ്സ്മാന്‍ ആയി.

ക്രിക്കറ്റ് കളിയൊക്കെ ക്രമേണ നിന്നു. ഇപ്പോ ഇടം കൈ ബാറ്റിംഗ് ഒക്കെ പരിതാപകരമായി തീര്‍ന്നിട്ടുണ്ടാവും. എങ്കിലും മനസ്സില്‍ ഇപ്പോഴും അന്നത്തെ ആ ദാദയുടെ വീറും വാശിയും അതേപോലെ കിടപ്പുണ്ട്. ഒപ്പം ഇന്ത്യ ജയിച്ചപ്പോള്‍ ജേഴ്സി ഊരി ഡ്രസ്സിംഗ് റൂമില്‍ ആവേശത്തിമിര്‍പ്പില്‍ മുഴുകിയ ആ രൂപവും!

Tuesday 1 December 2015

ചില 'കോപ്പിയടി'ക്കഥകള്‍



കോപ്പിയടി ഒരു കലയാണെന്ന് ചില സമയങ്ങളില്‍ തോന്നാറുണ്ട്. താരതമ്യേന പരിചയക്കുറവുള്ള വിഷയമായത് കൊണ്ടാവും കോപ്പിയടിയില്‍ പി.എച്ച്.ഡി. വരെ എടുത്ത ചില എക്സ്ട്രാ ബ്രില്ല്യന്‍റ് സഹപാഠികളെ കാണുമ്പോള്‍ അറിയാതെ ഒരു ബഹുമാനം തോന്നും മനസ്സില്‍.

കോപ്പിയടിക്കുന്നത് ശരിയാണോ തെറ്റാണോ എന്ന് വാദിക്കുകയല്ല ഏതായാലും എന്‍റെ ലക്ഷ്യം. ചില കോപ്പിയടി അനുഭവങ്ങള്‍ പങ്കുവെയ്ക്കുക മാത്രമാണ്.

ഇനിയിപ്പോ ഞാന്‍ കോപ്പിയടിച്ച കഥകള്‍ ഓരോന്നായി പറയാനാണോ പരിപാടി എന്ന സംശയവും വേണ്ട. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം എനിക്ക് ഈ മേഖലയില്‍ അധികം അറിവ് നേടാനോ പ്രയോഗിക്കാനോ കഴിഞ്ഞിട്ടില്ല. എങ്കിലും ഒരുപാട് കോപ്പിയടികള്‍ കാണുവാനും കോപ്പിയടിയുടെ പേരില്‍ ഒരുപാട് പേരുടെ ഇഷ്ടക്കേട് സമ്പാദിക്കാനും ചെറുപ്പം മുതലേ കഴിഞ്ഞിട്ടുണ്ട്.

അച്ചാച്ചനും അമ്മയും ടീച്ചര്‍മാര്‍ ആയതുകൊണ്ടും അവര്‍ പഠിപ്പിക്കുന്ന അതേ സ്കൂളില്‍ത്തന്നെ പഠിക്കാനുള്ള ഭാഗ്യം സിദ്ധിച്ചത് കൊണ്ടും കോപ്പിയടി ശരിയാണോ തെറ്റാണോ എന്നൊക്കെ ആലോചിക്കാനുള്ള വിവരം ഉണ്ടാവുന്നതിന് മുന്നേ തന്നെ കോപ്പി എന്ന് പറയുന്നിടത്ത് പോലും എന്‍റെ പേര് വരരുതേ എന്ന പേടി കാരണം നല്ലവനാവാന്‍ തീരുമാനിച്ചതാണ് ഈ സാക്ഷാല്‍ ശ്രീമാന്‍ ഞാന്‍.

സ്വയം കോപ്പിയടിക്കാന്‍ മാത്രമല്ല, ആരെങ്കിലും പരീക്ഷാഹാളില്‍ എന്തെങ്കിലും ചോദിച്ചാല്‍ പറഞ്ഞുകൊടുക്കാന്‍ പോലും പേടിയുള്ള കാലം. കാരണം, ടീച്ചര്‍ എങ്ങാനും കണ്ടുപിടിച്ചാല്‍ രണ്ടിന്‍റെയും അനന്തരഫലം ഒന്നുതന്നെയാണല്ലോ!അക്കാരണം കൊണ്ട് തന്നെ സാധാരണ ഗതിയില്‍  എന്നോട് ചോദിച്ചു സമയം കളയാന്‍ കൂട്ടുകാരാരും മിനക്കെടാറില്ല.

അഞ്ചിലോ ആറിലോ പഠിക്കുന്ന സമയം. ഒന്നാം ടേം പരീക്ഷ നടക്കുകയാണ്. പരീക്ഷാസമയത്ത് ഒരു ഹാളില്‍ പല ക്ലാസുകളില്‍ നിന്നുള്ളവര്‍ ഉണ്ടാകും. പത്തിലെ ചേട്ടന്മാരെയൊക്കെ ആദ്യമായി കാണുന്നത് അവിടെയാണ്. ആദ്യത്തെ കുറച്ച് പരീക്ഷകള്‍ ഒക്കെ കഴിഞ്ഞ് സാമൂഹ്യശാസ്ത്രം പരീക്ഷയുടെ ദിവസം വന്നു. അന്ന് എല്ലാ ക്ലാസുകാര്‍ക്കും സാമൂഹ്യശാസ്ത്രമാണ് വിഷയം.

പരീക്ഷാഹാളില്‍ ടീച്ചര്‍ വരുന്നതിന് മുന്നേ പത്തിലെ ഒരു ചേട്ടന്‍ എല്ലാവര്‍ക്കും കാണാവുന്ന പോലെ ടീച്ചറുടെ മേശയുടെ പിറകിലെ ഭിത്തിയില്‍ ഇന്ത്യയുടെ ഒരു ഭൂപടം തൂക്കിയിട്ടു. എന്താണ് കാര്യമെന്ന് ഊഹിക്കാമല്ലോ. അന്ന് സാമൂഹ്യശാസ്ത്രം പരീക്ഷയില്‍ ഭൂപടം വരക്കാനുള്ള ചോദ്യം ഒരു ക്ലീഷേ ആയി മാറിയ സമയമാണ്.

എന്നിലെ 'പൗരബോധം' ഉണര്‍ന്നു. "ഇത് സമ്മതിച്ചുകൂടാ!!!" ഞാന്‍ മനസ്സില്‍ തീരുമാനിച്ചു. ടീച്ചര്‍ വന്ന് ചോദ്യപേപ്പര്‍ തന്നതും ഞാന്‍ എണീറ്റ്‌ നിന്ന് പറഞ്ഞു:

"ടീച്ചര്‍, ആ ഇന്ത്യയുടെ മാപ്പ് കഴിഞ്ഞ ദിവസം വരെ ഇവിടെ ഇല്ലായിരുന്നു. ഞങ്ങള്‍ക്ക് മാപ്പ് വരക്കാനുള്ള ചോദ്യവുമുണ്ട്......"

ആരോ മനപ്പൂര്‍വം അതവിടെ ഇട്ടതാണോ എന്നാണ് എന്‍റെ സംശയം എന്നുകൂടി സ്ക്രിപ്റ്റില്‍ ഉണ്ടായിരുന്നെങ്കിലും പരീക്ഷാഹോളിലെ ബാക്കി എല്ലാവരും 'ഇവനൊക്കെ ഇതെവിടുന്ന് വരുന്നെടേ!!' എന്ന ഭാവത്തില്‍ എന്നെത്തന്നെ തുറിച്ചുനോക്കുന്നത് കണ്ടപ്പോള്‍ അത് തൊണ്ടയില്‍ തന്നെ കിടന്ന് ശാസം മുട്ടി മരിച്ചു.

എന്തായാലും ടീച്ചര്‍ അത് അപ്പോള്‍ത്തന്നെ അവിടെനിന്ന് എടുത്ത് മാറ്റിച്ചു. ആരുടേയും മുഖത്ത് നോക്കാനുള്ള ധൈര്യം പോലും ഇല്ലാതിരുന്നത് കൊണ്ട് തലകുമ്പിട്ട് ഇരുന്ന് ഞാനാ പരീക്ഷ എഴുതിതീര്‍ത്തു. അന്നത്തെ ഭൂപടം വരക്കാനുള്ള ചോദ്യം പകുതി തെറ്റിക്കുകയും ചെയ്തു. അല്ലെങ്കിലും എനിക്കത് സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. എത്ര പേരുടെ ശാപം കിട്ടിയിട്ടുണ്ടാവും!

സ്കൂളിന്‍റെ പിറകുവശത്ത് കൈകഴുകാന്‍ വേണ്ടിയുള്ള ടാപ്പുകള്‍ ഉള്ള ഒരു സ്ഥലമുണ്ട്. രണ്ട് കെട്ടിടങ്ങളുടെ ഇടയില്‍ ആയതുകൊണ്ട് ഇടുങ്ങിയതും വിജനവുമായ ഒരു സ്ഥലം. പരീക്ഷ ഒക്കെ കഴിഞ്ഞ് ഒരു ദിവസം എങ്ങനെയോ എനിക്ക് ആ വഴി പോകേണ്ടി വന്നു. നോക്കിയപ്പോള്‍ എതിരേ വരുന്നു ആ ചേട്ടന്‍! അന്ന് പരീക്ഷാഹാളില്‍ കഷ്ടപ്പെട്ട് ഭൂപടം തൂക്കിയ അതേ ചേട്ടന്‍!

എന്‍റെ ചങ്ക് പടപടാ ഇടിക്കാന്‍ തുടങ്ങി. തിരിഞ്ഞോടിയാലോ എന്നൊക്കെ തോന്നിയെങ്കിലും അതിനുള്ള ആവതുണ്ടായിരുന്നില്ല. ഞാന്‍ അങ്ങ് നടന്നു. അടുത്തെത്തിയപ്പോള്‍ പുള്ളി എന്‍റെ മുന്നില്‍ വന്ന് നിന്നു. ഞാനിങ്ങനെ കുത്തബ് മിനാര്‍ കാണുന്നപോലെ പുള്ളിയുടെ മുഖത്തേയ്ക്ക് തലയുയര്‍ത്തി നോക്കി. ഇപ്പോ അടി വീഴും, ഞാന്‍ കരുതി. പക്ഷേ, അടി വീണില്ല. "നിന്നെ ഒരിക്കല്‍ ഞാന്‍ എടുത്തോളാം" എന്നൊരു ഡയലോഗ് മാത്രം വന്നു ആ കനത്ത ശബ്ദത്തില്‍. തല്‍ക്കാലം രക്ഷപെട്ട ആവേശത്തില്‍ ഞാന്‍ ജീവനും കൊണ്ട് ഓടി.

അതില്‍ പിന്നെ വലിയ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല കോപ്പിയടി മൂലം. പക്ഷേ, അപ്പോഴും കോപ്പിയടിക്കുന്നത് ശരിയാണോ തെറ്റാണോ എന്ന് മാത്രം തീരുമാനിക്കാന്‍ എന്നെക്കൊണ്ട് കഴിഞ്ഞില്ല. 

കൂട്ടുകാര്‍ പിന്നെയും ഞാന്‍ നന്നായോ എന്ന് ടെസ്റ്റ്‌ ചെയ്യാന്‍ വര്‍ഷാവര്‍ഷം പരീക്ഷയ്ക്ക് മുന്‍പ് കൂട്ടുകാര്‍ പറയും. "നീ ഒന്നും പറഞ്ഞു തരണ്ട. ആ ആന്‍സര്‍ പേപ്പര്‍ ഒന്ന് നൈസായി വെച്ചാല്‍ മതി. ഞാന്‍ നോക്കി എഴുതിക്കോളാം." ഓരോ ക്ലാസും കൂടുന്നതിനൊപ്പം എന്‍റെ തീരുമാനങ്ങളില്‍ ചെറുതായി അയവ് വന്നുതുടങ്ങി. അങ്ങനെ ഒരുവിധത്തില്‍ പ്ലസ്‌ ടു കഴിഞ്ഞു കിട്ടി.

കോളേജില്‍ എത്തിയപ്പോള്‍ പിന്നെ കാണിച്ചുകൊടുത്തില്ലെങ്കില്‍ പരീക്ഷ കഴിയുമ്പോ പിന്നെ തെറി മാത്രമേ കേള്‍ക്കാന്‍ ഒക്കൂ. അങ്ങനെ ഞാന്‍ പല പുതിയ തെറികളും പഠിച്ചു! "നീയെന്താടാ കോപ്പേ ഇങ്ങനെ?" എന്ന് ചോദിക്കുമ്പോള്‍ ഞാന്‍ ഒന്നും പറയാറില്ല. "കോപ്പിയടിക്കുന്നത് തെറ്റാണ്" എന്ന് പറയാന്‍ നിന്നാല്‍ തെറിയുടെ സൈസും നീളവും കൂടും!

പക്ഷേ, കോപ്പിയടിക്കുന്നതില്‍, ആരെയെങ്കിലും കോപ്പിയടിക്കാന്‍ സഹായിക്കുന്നതില്‍ ഒരു നിലപാട് ഉണ്ടായത് ഡിഗ്രി സമയത്ത് തന്നെയാണ്. ആ സമയത്ത് ഞാന്‍ പള്ളിയില്‍ വേദപാഠം പഠിപ്പിക്കുന്നുണ്ടായിരുന്നു. ഒന്നൊന്നരക്കൊല്ലം സൈഡ് ബെഞ്ചില്‍ ഇരുന്ന് ഏതെങ്കിലും ടീച്ചര്‍ വരാത്തപ്പോള്‍ പകരക്കാരനായി പോയി പണി പഠിച്ചപ്പോള്‍ സ്ഥാനക്കയറ്റം കിട്ടി. ഏഴാം ക്ലാസിലെ ക്ലാസ് ടീച്ചര്‍! ആ കുട്ടികളോട് എനിക്കിന്നും ബഹുമാനമാണ്. എന്നെ ഒരു കൊല്ലം സഹിച്ചല്ലോ!

അങ്ങനെ സ്ഥാനക്കയറ്റം കിട്ടയപ്പോള്‍ ഒരു പണി കൂടി കിട്ടി. പരീക്ഷാഹാളിലെ മേല്‍നോട്ടം. ഇതിത്ര പാട് പിടിച്ച പനിയാണെന്ന് അന്നാണ് ഞാന്‍ മനസിലാക്കുന്നത്‌. കോപ്പിയടിക്കാന്‍ സമ്മതിക്കുന്ന ടീച്ചര്‍മാരെയും ഇടയ്ക്കിടെ ഫോണ വിളിക്കാന്‍ വെളിയില്‍ പോകുന്ന സാറുമ്മാറെയും കുട്ടികള്‍ക്ക് മുടിഞ്ഞ ഇഷ്ടമാണ്. പക്ഷേ, മുകളില്‍ നിന്ന് കൃത്യമായ ഓര്‍ഡര്‍ ഉണ്ടായിരുന്നത് കൊണ്ട് ഞാനായിട്ട് അങ്ങനെ ഇഷ്ടം പിടിച്ചുപറ്റാന്‍ ശ്രമിച്ചില്ല. എന്നാലും പിള്ളേര്‍ കോപ്പിയടിക്കും. അത് ഒരു സത്യം! പക്ഷേ, എന്‍റെ സ്റ്റാന്‍ഡ് ക്ലിയര്‍ ആയിരുന്നു. അങ്ങനെയും കിട്ടിയിട്ടുണ്ടാവും കുറേ പ്രാക്കുകള്‍.

ഏതായാലും അതിന് ശേഷം കോളേജില്‍ ആരെങ്കിലും 'നീയെന്താടാ കോപ്പേ ഇങ്ങനെ?' എന്ന് ചോദിക്കുമ്പോഴൊക്കെ ഞാന്‍ അഭിമാനപൂര്‍വ്വം പറയും. "ഞാന്‍ പഠിപ്പിക്കുന്ന സ്ഥലത്ത് ആരെയും കോപ്പിയടിക്കാന്‍ ഞാനായിട്ട് സഹായിക്കാറില്ല. അതുകൊണ്ട് എന്‍റെ മനസാക്ഷിയുടെ മുന്നില്‍ (ആഹാ!!) എനിക്ക് തെറ്റുകാരന്‍ ആവാന്‍ താല്‍പര്യമില്ല. ഞാന്‍ കോപ്പിയടിക്കാന്‍ സഹായിക്കില്ല!" 

പക്ഷേ, ആദ്യത്തെ മൗനം തന്നെയായിരുന്നു ഭേദം എന്ന് അന്നാണ് മനസിലായത്. ഞാന്‍ പുതിയ തെറികള്‍ വീണ്ടും പഠിച്ചുകൊണ്ടിരുന്നു!!!